ലളിതാംബിക അന്തർജ്ജനം

ലളിതാംബിക അന്തർജ്ജനം
Lalithambika Antharjanam

സാഹിത്യ‑സാംസ്‌കാരിക രംഗത്തേയ്ക്ക് സ്ത്രീകൾ അധികം കടന്നുവന്നിട്ടില്ലാത്ത കാലത്ത് ശക്തമായ കഥകളുമായി രം​ഗപ്രവേശനം നടത്തിയ എഴുത്തുകാരിയാണ് ലളിതാംബിക അന്തർജനം. മാനവികതാവാദിയും സാമൂഹ്യപരിഷ്കർത്രിയുമായിരുന്ന ലളിതാംബിക അന്തർജ്ജനം കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍ കോട്ടവട്ടത്ത് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിയുടേയും നങ്ങയ്യ അന്തർജനത്തിന്റെയും മകളായി  1909 മാര്‍ച്ച് 30ന് ജനിച്ചു. പിതാവ് പ്രജാസഭാമെമ്പറും പണ്ഡിതനും സമുദായ പരിഷ്കർത്താവും ആയിരുന്നു. കുട്ടിക്കാലത്തുതന്നെ സാഹിത്യാഭിരുചി പ്രകടമായിരുന്നു. വീട്ടിനുള്ളിൽ തന്നെയായിരുന്നു വിദ്യാഭ്യാസവും. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾവശമാക്കി.  ഇല്ലത്തെ ഗ്രന്ഥശേഖരവും സാഹിത്യാന്തരീക്ഷവും അച്ഛനമ്മമാരുടെയും ‘പ്രബുദ്ധകേരളം’ പത്രാധിപരായിരുന്ന അമ്മാവന്റെയും പ്രോത്സാഹനവും ബാല്യത്തില്‍തന്നെ സാഹിത്യരചനകളില്‍ ഏര്‍പ്പെടാന്‍ വഴിയൊരുക്കി. കവിതയിലൂടെ സാഹിത്യ ജീവിതം ആരംഭിച്ചു. തുടർന്ന് കഥാരചനയിൽഏർപ്പെട്ട് പേരെടുത്തു. 1927ല്‍ രാമപുരത്ത് നാരായണന്‍ നമ്പൂതിരിയെ വിവാഹം കഴിച്ചു.  


   തനിക്ക് ചുറ്റും കാണുന്ന കാര്യങ്ങള്‍, സ്വാനുഭവങ്ങള്‍ ഇവയെല്ലാം കഥയ്ക്ക് ഇതിവൃത്തമാക്കി. നമ്പൂതിരി സമുദായത്തില്‍ അന്ന് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ആ കഥകള്‍ക്ക് കഴിഞ്ഞു. 1923 സെപ്റ്റംബര്‍ ലക്കം ‘ശാരദ’യില്‍ പ്രസിദ്ധീകരിച്ച ‘അഭിനവപാര്‍ത്ഥസാരഥി’ ഗാന്ധിജിയെക്കുറിച്ചുള്ള ലേഖനമായിരുന്നു ആദ്യരചന. കവിതകളും ലേഖനങ്ങളും ‘ഉണ്ണിനമ്പൂതിരി’, ‘യോഗക്ഷേമം’, ‘ശാരദ’ എന്നീ മാസികകളില്‍ പ്രസിദ്ധികരിച്ചു. 1937ലാണ് ലളിതാഞ്ജലി എന്ന കവിതാസമാഹാരത്തോടെ കാവ്യലോകത്ത് ലളിതാംബിക രംഗപ്രവേശം ചെയ്തത്. തുടർന്ന് അതേ വർഷം തന്നെ അംബികാഞ്ജലി എന്ന കഥാസമാഹാരവും രചിച്ചു. ലളിതാംബിക ആദ്യമായി എഴുതിയ "യാത്രാവസാനം' എന്ന കഥ സാമുഹ്യചലനങ്ങൾ സൃഷ്ടിച്ചു. പ്രസിദ്ധ എഴുത്തുകാരിയായ  " സീതാദേവി ചതോ പാദ്ധ്യായ "മോഡേൺ റിവ്യൂ' എന്ന പ്രസിദ്ധീകരണത്തിൽ എഴുതിയ ഒരു കഥയുടെ സ്വതന്ത്രാവിഷ്കാരമായിരുന്നു ആ കഥ. നമ്പൂതിരി ഇല്ലങ്ങളിലെ ഇരുളടഞ്ഞ അകത്തളങ്ങളിൽ ആചാരനീതികളാൽ ജീവിതം തകർന്ന നമ്പൂതിരി സ്ത്രീകളുടെ ദുരിതങ്ങളെ ചിത്രീകരിക്കുകയും അവർക്ക് ദുരാചാരങ്ങളിൽനിന്ന് മോചനം നേടാൻ ശക്തി നൽകുകയും ചെയ്യുന്ന "വിധിബലം", "പ്രതിധ്വനി", "മനുഷ്യൻ മാത്രം" തുടങ്ങിയ കഥകളും ലളിതാംബിക രചിച്ചു പ്രചരിപ്പിച്ചു. കുറിയേടത്തു താത്രിയുടെ സ്മാർത്തവിചാരണയെ അടിസ്ഥാനമാക്കി രചിച്ച "പ്രതികാരദേവത"‌എന്ന കഥ കുടുംബവും സ്വസമുദായവും കുറ്റക്കാരിയായി  മുദ്രകുത്തിയ നിരാലംബയായ സ്ത്രീയുടെ വിക്ഷുബ്ദ ഹൃദയത്തിന്റെ വേദനയുടെ കരളലിയിക്കുന്ന ചിത്രീകരണമാണ്.

1965ൽ പുറത്തിറങ്ങിയ ശകുന്തള എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചതും ലളിതാംബികാന്തർജനം തന്നെയായിരുന്നു. “അഗ്നിസാക്ഷി” എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യ മനസ്സിൽ ചിര:പ്രതിഷ്ഠ നേടിയ സാഹിത്യകാരിയാണ് ലളിതാംബിക അന്തർജ്ജനം. അഗ്നിസാക്ഷി എന്ന നോവൽ അതേ പേരിൽ സിനിമ ആയിട്ടുണ്ട്. നാലുകെട്ടുകൾക്കുള്ളിൽ മൂടുപടങ്ങളിലും മറക്കുടകളിലും മൂടി നെടുവീർപ്പിട്ടു കണ്ണുനീർവാർത്തു കഴിഞ്ഞ ആത്തോൽ സമൂഹത്തിൻറെ ദുരന്ത കഥകൾക്ക് നാവും നാമവും കൊടുക്കാൻ അന്തർജനത്തിന്റെ എഴുത്തിനു കഴിഞ്ഞു. അന്തർജ്ജനം ലക്ഷ്യമാക്കിയത് മുഖ്യമായും സ്ത്രീ സമൂഹത്തിന്റെ മോചനമാണ്. 'ആത്മകഥയ്ക്ക് ഒരു ആമുഖം' എഴുതിയപ്പോൾ അവർ പറഞ്ഞു. "കലയുടെ വളർച്ചക്ക് അത്യാവശ്യമായി വേണ്ടത് സ്വാതന്ത്ര്യമാണ്. സ്വന്തമായ ഒരു ഭവനം, സ്നേഹം, സുഹൃത്തുക്കൾ ഇതൊക്കെ ലഭിച്ചില്ലെങ്കിൽ നാം എന്തായിതീരുന്നു." എന്നാണ്. 

 1977-ൽ “അഗ്നിസാക്ഷി' എന്ന നോവലിന്  വയലാർ അവാർഡും ഓടക്കുഴൽ അവാർഡും "ഗോസായി പറഞ്ഞ കഥ' എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡിനും അർഹയായിട്ടുണ്ട്. കേരള സോഷ്യൽ വെൽഫയർ ബോർഡ് അംഗം, കേരളസാഹിത്യഅക്കാദമി അംഗം, പാഠ പുസ്തക കമ്മറ്റി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഖിലേന്ത്യാ വിമൻസ് കോൺഫറൻസിലും പ്രവർത്തിച്ചിരുന്നു. 


വയലാറും ബഷീറും അന്തർജനത്തിന് അയച്ച കത്തുകളും മറുപടിയും തനൂജ ഭട്ടതിരിപ്പാട് (അന്തർജനത്തിന്റെ പേരക്കുട്ടി)എഡിററു ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ലളിതാംബിക അന്തർജ്ജനം, വൈക്കം മുഹമ്മദ് ബഷീറിന് എഴുതിയ ഒരു കത്തിൽ നിന്ന്:


ഇരുളിൽ നിന്ന് പ്രകാശത്തിനു വേണ്ടി രാത്രി കരയുമ്പോൾ അവളുടെ കണ്ണീർക്കണങ്ങൾ കവിതയായി ലോകത്തിനു തോന്നും. ആ വിളർത്ത പുഞ്ചിരി വല്ലപ്പോഴും ഒരു അമ്പിളി കലയായി തെളിഞ്ഞാൽ അതിനെ നിങ്ങൾ സുഖോപഭോഗത്തിന്റെ മാദകസ്മിതമായി വ്യാഖ്യാനിക്കുമോ? ഇരുളടഞ്ഞ നിശീഥിനിക്കും ഒന്നു ചരിക്കണമെന്നുണ്ട്. അതും ഹൃദയം തുറന്ന് ഒന്നുനിശ്വസിച്ചുകൊള്ളട്ടെ. ഞങ്ങൾ പാവപ്പെട്ട സ്ത്രീകൾ പരിഷ്ക്കാര സൂര്യനു വേണ്ടി പ്രാർത്ഥിക്കുന്നതു പോലെ, രാത്രിയും ഉഷ:കാലത്തെ ധ്യാനിക്കുകയാണ്. പക്ഷേ അത് വന്നുചേരുമ്പോൾ ഞങ്ങളുടെകഴുത്തുഞെരിച്ചുകൊല്ലുന്നു.പരിഷ്കാരിയായ പുരുഷൻ (ശാസ്ത്രജ്ഞൻ) അവന്റെ കയ്യിൽ സ്ത്രീഹൃദയം അളന്നു തിരിച്ച് അറുത്തുമുറിക്കുവാനുള്ള ഒരു മാംസ ഖണ്ഡമാണ്.ആ മൃദുലമായ മാംസപേശികളിൽ നിർഭരമായ വികാര ചലനങ്ങളുടെ ആകെ തൂക്കം അവനെങ്ങനെ അറിയാം? എനിക്കു തോന്നുന്നു സ്നേഹിതാ, എത്ര നിഷ്കർഷിച്ചു പഠിച്ചാലും ഒരു പുരുഷന് സ്ത്രീഹൃദയസർവ്വസ്വം അറിയുവാൻ കഴിയുകയില്ലെന്ന്.

 വൈക്കം മുഹമ്മദ് ബഷീർ, ലളിതംബിക അന്തർജ്ജനത്തിന് അയച്ച ഒരു കത്തിൽ നിന്ന്:

പ്രിയപ്പെട്ട സഹോദരി, എനിക്ക് നിങ്ങോട് ഒരു സംഗതി പറയുവാനുണ്ട്. എൻെറ ഒരു ആഗ്രഹം, മറ്റൊന്നുമല്ല. നിങ്ങൾ ഒരു നോവലെ ഴുതണം. ഒരു സ്ത്രീയുടെ ജീവിത കഥ. പോരാ.ഒരു സമുദായത്തിൻെറ, ഒരു രാഷ്ട്രത്തിന്റെ തന്നെ കഥയായിരിക്കണം.അത് സ്വരൂപിക്കേണ്ടത് എവിടെനിന്നാണെന്ന് അറിയാമോ? നിങ്ങളുടെ ഹൃദയത്തിൽനിന്ന് ,നിങ്ങളുടെ ആത്മാവിൽ നിന്ന് തന്നെ. നിങ്ങൾ തന്നെ ആയിരിക്കണം കഥയുടെ ബീജം. അതൊരു കൊച്ചു കുഞ്ഞായിരുന്നു. നൂൽബന്ധമില്ലാതെ, യാതൊന്നും അറിയാതെ, മണ്ണിലും ചെളിയിലും അങ്ങനെ ഓടിക്കളിച്ച് ചിരിച്ചുല്ലസിച്ച് നടന്ന ഒരു കുഞ്ഞു സ്ത്രീ. അത് വളരുന്നു. ദാഹ മോഹാദികൾ ഉണ്ടാവുന്നു. അങ്ങനെ,അങ്ങനെ.... അധികം പറയേണ്ടല്ലോ. ഇതാണ് സംഗതി. സ്ത്രീകളുടെ എല്ലാവിധ വികാരങ്ങളും വിചാരങ്ങളും അതിൽ ചിത്രീകരിക്കാൻശ്രമിക്കണം. ഇങ്ങേയററം പ്രസവവേദനകൂടി ഇതിൽ വരുത്തണം. ഞാൻ കൂടുതലായി ഒന്നും പറയുന്നില്ല. ഇതുവരെ നമ്മുടെ ഭാഷയിൽ ഉണ്ടായിട്ടില്ലാത്ത വിധത്തിൽ, അത്രയ്ക്ക് ഉത്കൃഷ്ടമായ ഒരു ഗ്രന്ഥം നിങ്ങൾക്ക് രചിക്കുവാൻ കഴിയും. ശ്രമിക്കുക. സമയം പാഴാക്കരുത്. ഈ പറയുന്നത് നിങ്ങളുടെ മൂത്ത സഹോദരൻ ആണെന്ന് കരുതണം. ഞാൻ പറഞ്ഞ നോവൽ ആറുമാസംകൊണ്ട് നിങ്ങൾക്ക് എഴുതി തീർക്കാനാകും. അതിനിടെ ഞാൻ മരിച്ചു പോയിട്ടില്ലെങ്കിൽ ആ നോവൽ എന്റെ പേർക്കയക്കണം. മംഗളാശംസകൾ...


ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ചില വാക്കുകൾ

 ‘സാഹിത്യവും കുടുംബജീവിതവും തമ്മില്‍ എങ്ങനെ മത്സരമില്ലാതെ വരും? രണ്ടും പൂര്‍ണ്ണമായ ആത്മസമര്‍പ്പണം ആവശ്യപ്പെടുന്നു. ഭര്‍ത്താവിന്റെയും കുട്ടികളുടെയും കുടുംബവലയത്തില്‍പ്പെട്ട മറ്റെല്ലാവരുടെയും യോഗക്ഷേമങ്ങള്‍ ഒരു ഗൃഹിണി നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കേണ്ടതാണല്ലോ. കൂടാതെ അടുക്കള, പശുക്കള്‍, പരിചാരകര്‍- കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ച അമ്മയുടെ കൈയിലല്ലേ?… മറുഭാഗത്ത് കലയോ? നിരന്തരമായ വായനയും മനനവും നിരീക്ഷണവും പരിശീലനവും അതിനാവശ്യമായുണ്ട്. ഏകാഗ്രത, സമയം, പരിശോധനയ്ക്കും തിരുത്തലിനുമുള്ള സാവകാശം, ഋഷിതുല്യമായ ധ്യാനനിലീനത- ഇങ്ങനെയെന്തെല്ലാം നല്ല കലാസൃഷ്ടികളുടെ രചനയ്ക്കുണ്ടാകണം? അപ്പോള്‍ കര്‍ത്തവ്യബോധമുള്ള ഒരു കേരളീയ കര്‍ഷക കുടുംബിനിക്ക് എത്ര പ്രയാസമുണ്ടെന്നാലോചിക്കുക. ഒരു സത്യം പറയട്ടെ, ഞാനിന്നോളം രാത്രിയിലേ വല്ലതും എഴുതിയിട്ടുള്ളൂ. രണ്ടു കുട്ടികളെ തൊട്ടിലിലിട്ടാട്ടിക്കൊണ്ട് ചുവട്ടിലിരുന്ന് എഴുതിയിട്ടുണ്ട്. അടുക്കളപ്പടിമേല്‍വെച്ച് കവിത കുറിക്കാറുണ്ട്. കഥ അങ്ങനെ പറ്റില്ല.രാത്രി പത്തു മണി കഴിഞ്ഞ് സമസ്ത ജീവജാലങ്ങളും ഉറങ്ങുന്ന സമയം ഉണര്‍ന്നിരുന്ന് ഞാന്‍ എഴുതും- പലപ്പോഴും നേരം വെളുക്കുന്നതു വരെ. അതാണെന്നെ രോഗിണിയാക്കിയതെന്നു പറയുന്നു….’


ചെറുകഥകൾ
വിധിബലം
പ്രതിധ്വനി
മൂടുപടത്തിൽ (1946)
കാലത്തിന്റെ ഏടുകൾ (1949)
തകർന്ന തലമുറ (1949)
കിളിവാതിലിലൂടെ (1950)
കൊടുങ്കാറ്റിൽ നിന്ന് (1951)
കണ്ണീരിന്റെ പുഞ്ചിരി (1955)
അഗ്നിപുഷ്പങ്ങൾ (1960)
തിരഞ്ഞെടുത്ത കഥകൾ (1966)
സത്യത്തിന്റെ സ്വരം (1968)
വിശ്വരൂപം (1971)
ധീരേന്ദ്ര മജുംദാറിന്റെ അമ്മ (1973)
പവിത്ര മോതിരം (1979)
മാണിക്കൻ

നോവൽ

അഗ്നി സാക്ഷി (1977)
മനുഷ്യനും മനുഷ്യരും (1979)

ആത്മകഥ
ആത്മകഥക്ക് ഒരാമുഖം

കവിതാസമാഹാരങ്ങൾ

ലളിതാഞ്ജലി
ഓണക്കാഴ്ച
ശരണമഞ്ജരി
ഭാവദീപ്തി
നിശ്ശബ്ദസംഗീതം
ഒരു പൊട്ടിച്ചിരി
ആയിരത്തിരി - 1969

മറ്റുകൃതികൾ

ഗ്രാമബാലിക(ലഘുനോവൽ)
പുനർജന്മം,വീരസംഗീതം(നാടകം)
കുഞ്ഞോമന,ഗോസായി പറഞ്ഞ കഥ(ബാലസാഹിത്യം)
 

References

References

1. ആത്മകഥയ്ക്ക് ഒരു ആമുഖം- ലളിതാംബിക അന്തർജ്ജനം
2. അന്തർജ്ജനത്തിനു സ്നേഹപൂർവ്വം ബഷീർ - തനൂജ ഭട്ടത്തിരിപ്പാട്
3.ലളിതാംബിക അന്തർജനം (1909- 1987)  നവകേരള ശില്പികൾ ജീവിതപഥത്തിലൂടെ - ടി കെ കൃഷ്ണകുമാർ
4. കാലത്തിന്റെ കഥാകാരി- ലളിതാംബിക അന്തര്‍ജനം - ജനയു​ഗം, https://janayugomonline.com/lalithambika-antherjanam-kalatinte-kalakari/
5. ലളിതാംബിക അന്തർജ്ജനം - പൂക്കാലം - മലയാള മിഷൻ പ്രസിദ്ധീകരണം