ഗൾഫ് രാജ്യങ്ങളിലെ വീട്ടുജോലിക്കാർ

സമൂഹത്തിൽ ഏറ്റവും കൂടുതൽ പാർശ്വവത്കരിക്കപ്പെട്ട ഒരു തൊഴിൽ മേഖലയാണ് വീട്ടുജോലി എന്നത്. വീട്ടുജോലിക്കാർ ഒരിക്കലും മുഖ്യധാര തൊഴിലാളികളിൽ എണ്ണപ്പെടാത്ത വിഭാഗമാണ്. പ്രധാനമായും സ്ത്രീകളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നു എന്നുള്ളത് കൊണ്ട് തന്നെ വിവേചനം തുടർന്ന് കൊണ്ടേയിരിക്കുന്നു. കുടിയേറ്റക്കാരും അധസ്ഥിത വിഭാഗത്തിലെ സ്ത്രീകളുമാണ് ഇത്തരത്തിൽ ജോലിയിൽ ഏർപെടുന്നവരിൽ വലിയ ഒരു വിഭാഗവും. അത് കൊണ്ട് തന്നെ ഏറ്റവും കൂടുതൽ ചൂഷണവും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്ന ഒരു മേഖല കൂടിയാണിത്.

കുടിയേറ്റത്തിൽ സ്ത്രീ സാനിദ്ധ്യം കാര്യമായി പ്രകടമാകുന്നത് 1980 കളോടെയാണ്. ഇതോടെ സ്ത്രീകൾ ഒറ്റക്ക് ജോലി അന്വേഷിച്ചു വിദേശങ്ങളിലേക്ക് കുടിയേറുന്നത് വർധിച്ചു. ദാരിദ്ര്യവും തൊഴിലില്ലായ്മയും തന്നെയാണ് ഇത്തരത്തിൽ സ്ത്രീകളെ കുടിയേറ്റത്തിന് പ്രേരിപ്പിച്ചത്. കേരളത്തിലെ സ്ത്രീകളുടെ സാഹചര്യവും മറിച്ചായിരുന്നില്ല. വർധിച്ച ദാരിദ്ര്യവും തൊഴിലില്ലായ്മയും കേരളത്തിലെ സ്ത്രീകൾ  വലിയ രീതിയിൽ ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതിന് കാരണമായി. ഗൾഫ് രാജ്യങ്ങളിലെ വർധിച്ച സമ്പത്സമൃദ്ധി മൂലം മറ്റു മേഖലകളെ പോലെ വീട്ടുജോലിക്കും ആളുകളെ ആവശ്യമായി വന്നു. ഇത് ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ആയിരകണക്കിന് സ്ത്രീകൾക്ക് ജോലി ലഭ്യമാകാൻ കാരണമായി. ഗൾഫ് രാജ്യങ്ങളിലെ വീട്ടു ജോലിക്കാരുടെ ഏറി വന്ന ആവശ്യകത പക്ഷെ ഈ മേഖലയിലെ പുരോഗതിയിലോ തൊഴിൽപരമായ സംരക്ഷണത്തിന്റെ ഒരു മാറ്റവും ഹേതുവാകുന്നില്ല എന്നതാണ് വാസ്തവം. 

ഗൾഫ് രാജ്യങ്ങളിൽ വീട്ടു ജോലി എന്നത് വലിയ വിവേചനം നേരിടുന്ന ഒരു തൊഴിൽ മേഖലയാണ്. തൊഴിൽ പരമായ ഒരു നിയമനിർമാണങ്ങളിലും വീട്ടുജോലി പ്രതിപാദിക്കുന്നില്ല എന്നത് വീട്ടുജോലിക്ക് ഈ രാജ്യങ്ങൾ ഒരു തൊഴിൽ എന്ന രീതിയിൽ പരിഗണന നൽകുന്നില്ല എന്ന് മനസിലാക്കാൻ സാധിക്കും. അത്കൊണ്ട് തന്നെ മറ്റുള്ള തൊഴിലാളികൾക്ക് കിട്ടുന്ന പരിരക്ഷയോ പരിഗണനയോ ഈ മേഖലയിൽ  ജോലി ചെയ്യുന്നവർക്ക് കിട്ടാതെ പോകുന്നു. വീട്ടുജോലി ചെയ്യുന്നവരെ അവരുടെ തൊഴിലിടം എന്ന രീതിയിൽ വീടുകളെ രജിസ്റ്റർ ചെയ്യാത്തത്‌ കൊണ്ടും അവരുടെ യജമാനന്മാരെ എംപ്ലോയർ എന്ന രീതിയിൽ പരിഗണിക്കാത്തത് കൊണ്ടും ഈ മേഖലയിൽ ചൂഷണവും അക്രമവും തുടർന്ന് കൊണ്ടേയിരിക്കുന്നു. വീടുകൾ പലപ്പോഴും ലേബർ ഇൻസ്പെക്ടർസിന്റെ പരിശോധന പരിധിയിൽ വരാത്തത് കൊണ്ടും മനുഷ്യാവകാശ ലംഘനങ്ങൾ പോലെയുള്ളവ നടന്നുകൊണ്ടേയിരിക്കുന്നു. 

ക്രമമല്ലാത്ത ശമ്പള സ്കെയിൽ, യാതൊരു റെസ്റ്റും കൂടാതെ തുടർച്ചയായി ജോലി ചെയ്യേണ്ടി വരിക, ജോലി ചെയ്യുന്നതിന് നിശ്ചിത സമയമോ മറ്റോ തിട്ടപ്പെടുത്താതിരിക്കുക, മാനസികമോ ശാരീരികമോ ആയ പീഡനങ്ങൾ, തൊഴിൽവിഭാഗമെന്ന പരിഗണന ലഭിക്കാതിരിക്കുക എന്നതൊക്കെയാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നവർ പ്രധാനമായും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ.  ​​വീട്ടുജോലിക്കായി കുടിയേറുന്നവർ മറ്റു കുടിയേറ്റക്കാരിൽ നിന്ന് വിഭിന്നമായി ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു. കാരണം ഇത്തരത്തിൽ കുടിയേറുന്നവരൊന്നും നിയമപ്രകാരമായ മാർഗത്തിലൂടെ അല്ല രാജ്യം വിട്ടു പോകുന്നത്. അത് കൊണ്ട് തന്നെ ഇത് പലപ്പോഴും മനുഷ്യക്കടത്തിന്റെ പരിധിയിൽ വരുന്നു. പല റിക്രൂട്ട്മെന്റ് ഏജൻസികളും ആളുകളെ പ്രലോഭിപ്പിച്ചാണ് ഇതിലേക്ക് തള്ളി വിടുന്നത്. നിയമവിരുദ്ധമായ ഇത്തരം കുടിയേറ്റങ്ങൾ വലിയ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളിലേക്കു  നയിക്കുന്നു. 

ലിംഗഭേദപരമായ തൊഴിൽ വിഭജനം

ലോകത്ത് ഏറ്റവും കൂടുതൽ വിവേചനം നടക്കുന്ന ഒരു തൊഴിൽ മേഖലയാണ് വീട്ടുജോലി എന്നുള്ളത്. സ്ത്രീകളുടെ വീട്ടുജോലി പലപ്പോഴും തിരിച്ചറിയാതെ അല്ലെങ്കിൽ പരിഗണിക്കാതെ പോകുന്ന ഒരു മേഖലയാണ്. അവരുടെ തൊഴിൽ പരമായ അവകാശങ്ങൾ, വേതനം, സംരക്ഷണം എന്നിവയെക്കുറിച്ച് എവിടെയും ചർച്ച ചെയ്യുന്നില്ല എന്നതാണ് വാസ്തവം. 

ലിംഗഭേദപരമായ കുടിയേറ്റം

സ്ത്രീകൾ കുടിയേറ്റം ഒരു ആശ്രയമായി പൊതുവെ തിരഞ്ഞെടുക്കുന്നത് ദാരിദ്ര്യവും പട്ടിണിയും മൂലമാണ്. പലപ്പോഴും സ്ത്രീ കുടിയേറ്റങ്ങൾ കുടുംബത്തിലെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നു. ആഗോളവത്കരണത്തിന്റെ പരിണിത ഫലമായി കുടിയേറ്റത്തിൽ വന്ന ലിംഗ വ്യത്യാസം തൊഴിലിനേയും ദാരിദ്യ്രത്തെയും സ്ത്രീവത്കരിക്കുകയെന്നതിനു കാരണമായി.

References

References

Niyathi. R. Krishna. Augmented Marginalisation Through Migration: A Study on the Life Experiences of Gulf Returned Female Domestic Labourers. ( M.A Women's Studies, University Of Calicut)