വനിതാ മതിൽ

ശബരിമലയിൽ നിലനിന്നിരുന്ന സ്ത്രീ വിവേചനം മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് കണ്ടെത്തി സുപ്രീം കോടതി വിധി പ്രസ്താവിച്ചതോടെ കേരളത്തിൽ ചില രാഷ്ട്രീയ സംഘടനകൾ മതാടിസ്ഥാനത്തിലുള്ള വർഗീയ ചേരിതിരിവിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സുപ്രീം കോടതി വിധിക്കെതിരെ അവർ തെരുവിൽ വർഗീയമായി സംഘടിക്കുകയും ശബരിമലയിൽ ഉൾപ്പടെ വർഗീയ ലഹള ഉണ്ടാക്കുന്നതിലേയ്ക്ക് നയിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ കേരളം പതിറ്റാണ്ടുകളായി ആർജ്ജിച്ച മതേതര മൂല്യങ്ങൾ കൈവിട്ടു പോകാതെ സംരക്ഷിക്കേണ്ടതുണ്ടെന്ന തിരിച്ചറിവിൽ കേരള സർക്കാർ സാമൂദായിക സംഘടനകളുടെ യോഗം വിളിക്കുകയും തുടർന്ന് വനിതാ മതിലെന്ന ആശയം ഉയർന്നു വരികയുമായിരുന്നു.

കേരള സർക്കാരിന്റെ പിന്തുണയോടെ 2019 ജനുവരി ഒന്നിന് നവോത്ഥാനമൂല്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ 620 കി.മീ ദൂരത്തിൽ, നവോത്ഥാന മൂല്യ സംരക്ഷണത്തിനും സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുന്നതിനുമായി സ്ത്രീകൾ കൈകോർത്തുപിടിച്ച് തീർത്ത മതിലാണ് വനിതാ മതിൽ. ആരോഗ്യ മന്ത്രി കെ. കെ. ശൈലജ കാസറഗോഡ് മതിലിന്റെ ആദ്യ കണ്ണിയായും സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് തിരുവനന്തപുരത്ത് മതിലിന്റെ അവസാനത്തെ കണ്ണിയായും അണിനിരന്നു.

വനിതാ മതിലില്‍ അമ്പത്തിയഞ്ച് ലക്ഷത്തിലധികം പേർ അണിനിരന്നെന്ന് സര്‍ക്കാര്‍ |  FEATURED|women wall

സത്രീകൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാനും ലിംഗനീതി നിഷേധിക്കാനുളള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും സ്ത്രീകൾ നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റമായി വനിതാ മതിൽ മാറിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

“കേരളത്തിലെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ, സ്ത്രീകൾ തോളോട് തോൾ ചേർന്ന് അണിനിരക്കുന്നതാണ് വനിതാ മതിൽ. സംസ്ഥാനത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ നീളുന്നതാണ് ഈ മതിൽ. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നതാണ് വനിതാ മതിലിന്റെ ഒരു നിലപാട്. ഇതിന് പുറമെ ഉത്തരേന്ത്യക്ക് സമാനമായി വർദ്ധിച്ച് വരുന്ന ആൾക്കൂട്ട കൊലപാതകം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുളള വെല്ലുവിളികൾ, സദാചാര പൊലീസിംഗ്, ദുരഭിമാന കൊല തുടങ്ങി ലിംഗസമത്വത്തിന് എതിരായ, പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത എല്ലാ മാറ്റങ്ങൾക്കും എതിരായാണ് ഈ മതിൽ നിർമ്മിക്കുന്നത്.” എന്ന് സംഘാടക സമിതിയിൽ ഉണ്ടായിരുന്ന കേരള പുലയ മഹാ സഭ നേതാവ് പുന്നല ശ്രീകുമാർ പറഞ്ഞു.

എന്നാൽ മതിൽ തീർക്കാനുള്ള സമിതിയിൽ സ്ത്രീകൾ ആരും ഉണ്ടായിരുന്നില്ലെന്നുള്ളതും ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.