വനിതകള്‍ ഗൃഹനാഥരായിട്ടുളളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം

വനിതകള്‍ ഗൃഹനാഥരായിട്ടുളളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിന് സൂചന (1),(2),(3) പ്രകാരം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സൂചന (4) പ്രകാരം വകുപ്പിന്റെ സ്കീമുകളുടെ നിര്‍വ്വഹണ ചുമതല ജില്ലാ വനിത ശിശു വികസന ഓഫീസര്‍മാര്‍ക്ക് നല്‍കി ഉത്തരവായിട്ടുണ്ട്. ആകയാല്‍ മേല്‍ പരാമര്‍ശിച്ചിട്ടുളള സര്‍ക്കാര്‍ഉത്തരവുകള്‍ക്ക് വിധേയമായി 2021-22 സാമ്പത്തിക വര്‍ഷം ധനസഹായം നല്‍കുന്നതിലേയ്ക്കായി ഓൺലൈൻ വെബ്സൈറ്റ് വഴി അപേക്ഷ ക്ഷണിക്കുന്നതിനുളള നടപടി ജില്ലാ വനിത ശിശു വികസന ഓഫീസര്‍മാര്‍ സ്വീകരിക്കേണ്ടതാണ്. ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1) BPL (മുന്‍ഗണനാ വിഭാഗം) വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് ധനസഹായത്തിന് അര്‍ഹതയുളളത്.

2) വിവാഹ മോചിതരായ വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ധന സഹായത്തിന് അര്‍ഹത ഉണ്ടായിരിക്കും.

3) പുനര്‍ വിവാഹം കഴിച്ചവര്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

4) ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ വനിതകളുടെ മക്കള്‍ക്ക് ധനസഹായത്തിന് അര്‍ഹത ഉണ്ടായിരിക്കും.

5) ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകളുടെ മക്കള്‍ക്ക് ധന സഹായത്തിന് അര്‍ഹത ഉണ്ടായിരിക്കും. ഇപ്രകാരമുളള അപേക്ഷകള്‍ സ്വീകരിക്കുമ്പോള്‍ ബന്ധപ്പെട്ട റവന്യൂ/വില്ലേജ് ഓഫീസറില്‍ നിന്നും സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ഇതിന് ഏതെങ്കിലും വിധത്തിലുളള തടസ്സം നിലനില്‍ക്കുന്നുവെങ്കില്‍ ആയത് രേഖാമൂലം വില്ലേജ് ഓഫീസറില്‍ നിന്നും ലഭ്യമാക്കിയശേഷം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതും ശേഷം അപേക്ഷക ഒരു സത്യവാങ്മൂലം ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ്/ സെക്രട്ടറി എന്നിവരുടെ പക്കല്‍ നിന്നും വാങ്ങി അപേക്ഷയോടൊപ്പം അപ്-ലോഡ് ചെയ്യേണ്ടതാണ്.

6) ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലര്‍ത്തുവാനും കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകളുടെ മക്കള്‍ക്ക് ധന സഹായത്തിന് അര്‍ഹതയുണ്ടായിരിക്കും അപേക്ഷയോടൊപ്പം സര്‍ക്കാര്‍ ഡോക്ടറില്‍ നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി അപ്-ലോഡ് ചെയ്യേണ്ടതാണ്.

7) നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകളുടെ മക്കള്‍ക്ക് ധന സഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. ഇത്തരം അപേക്ഷയോടൊപ്പം ബന്ധപ്പെട്ട ICDS സൂപ്പര്‍വൈസറുടെ സാക്ഷ്യപത്രം കൂടി ശിശു വികസന പദ്ധതി ഓഫീസര്‍  അപ്-ലോഡ് ചെയ്യേണ്ടതാണ്.

8) എ.ആര്‍.ടി തെറാപ്പി ചികില്‍സയ്ക്ക് വിധയരാകുന്ന HIV ബാധിതരായ വ്യക്തികളുടെ കുട്ടികള്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ട്. ഇവര്‍ അപേക്ഷയോടൊപ്പം സര്‍ക്കാര്‍ ഡോക്ടറില്‍ നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി അപ്-ലോഡ് ചെയ്യേണ്ടതാണ്.

9) ഒരു കുടുംബത്തിലെ പരാമാവധി രണ്ടു കുട്ടികള്‍ക്ക് മാത്രമേ ധനസഹായത്തിന് അര്‍ഹതയുളളു.

10) സംസ്ഥാന/കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഒരു വിധത്തിലുളള സ്കോളര്‍ഷിപ്പും ലഭിക്കുന്നില്ല എന്ന സാക്ഷ്യപത്രം വിദ്യാഭ്യാസ മേധാവിയില്‍ നിന്നും വാങ്ങി അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്. മറ്റ് സ്കോളര്‍ഷിപ്പുകള്‍ കൈപ്പറ്റുന്നവര്‍ ഈ ധനസഹായത്തിന് അര്‍ഹരല്ല.

11) ഒരു സാമ്പത്തിക വര്‍ഷം ഒരു ജില്ലയില്‍ നിന്നും ഒറ്റതവണ മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയും ധനസഹായം അനുവദിക്കുകയും ചെയ്യുകയുളളു. ആകയാല്‍ അങ്കണവാടി പ്രവര്‍ത്തകര്‍ വഴി അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി നിശ്ചിത സമയ പരിധിക്കകം അപേക്ഷകള്‍ ശിശു വികസന പദ്ധതി ഓഫീസര്‍ക്ക് ഓണ്‍ലൈന്‍ വെബ്സൈറ്റ് വഴി നല്‍കുന്നതിനും സൂപ്പര്‍വൈസര്‍മാര്‍ ശ്രദ്ധിക്കേണ്ടതാണ്.

12) ജില്ലാ വനിത ശിശു വികസന ഓഫീസര്‍മാര്‍ ധനസഹായ തുക അപേക്ഷകയുടെയും കുട്ടിയുടേയും പേരിലുളള ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതാണ്.

13) അനുവദിച്ചു നല്കന്ന തുക റദ്ദാക്കാനോ പകരം മറ്റൊരാള്‍ക്ക് അനുവദിക്കുവാനോ പാടില്ല.

14) അപേക്ഷയോടൊപ്പം അപ്-ലോഡ് ചെയ്യുന്ന രേഖകളുടെ ആധികാരികത ശിശു വികസന പദ്ധതി ഓഫീസര്‍ ഉറപ്പ് വരുത്തിയശേഷം മാത്രമേ ശുപാര്‍ശ ചെയ്ത് ജില്ലാ വനിത ശിശു വികസന ഓഫീസര്‍ക്ക് ഓൺലൈനായി അയച്ചുകൊടുക്കാന്‍ പാടുളളു.

15) സംസ്ഥാനസര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളില്‍  പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ധനസഹായം നല്കേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിലോ മറ്റ് അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലോ,മറ്റുസംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിലോ ട്യൂഷന്‍ സെന്ററുകളിലോ പഠിക്കുന്നവര്‍ ധനസഹായത്തിന് അര്‍ഹരല്ല.

16) അപേക്ഷകള്‍ ഓൺലൈൻ വെബ്സൈറ്റ് വഴി ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ സ്വീകരിക്കേണ്ടതും അന്വേഷണം നടത്തി വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പ് വരുത്തി ഓൺലൈനായി സാക്ഷ്യപ്പെടുത്തല്‍ വരുത്തിയശേഷം കാറ്റഗറി തിരിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തിയശേഷം മാത്രമേ അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ വനിത ശിശു വികസന ഓഫീസര്‍മാര്‍ക്ക് ഓൺലൈനായി നല്‍കുവാന്‍ പാടുളളു. മാനദണ്ഡങ്ങള്‍  പാലിക്കാതെ അനര്‍ഹരായിട്ടുളളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതിനുവേണ്ടി ശുപാര്‍ശ ചെയ്യുന്ന പക്ഷം സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം ബന്ധപ്പെട്ട ശിശു വികസന പദ്ധതി ഓഫീസറുടെ ബാദ്ധ്യതയായി നിശ്ചയിക്കുന്നതായിരിക്കും.

17) ശിശു വികസന പദ്ധതി ഓഫീസര്‍ ശുപാര്‍ശ ചെയ്യ്ത് ഓൺലൈനായി നല്‍കുന്ന അപേക്ഷകള്‍ ജില്ലാ ഓഫീസര്‍മാര്‍ യഥാസമയം പരിശോധിച്ച് മാനദണ്ഡ പ്രകാരമാണോയെന്ന് ഉറപ്പാക്കേണ്ടതും അര്‍ഹതയുളള അപേക്ഷകള്‍ കാറ്റഗറി തിരിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമാണ്. ഒരോ കാറ്റഗറിയ്ക്കും പ്രത്യേകം രജിസ്റ്റര്‍ ഒരു സാമ്പത്തിക വര്‍ഷത്തേയ്ക്ക് എന്ന ക്രമത്തില്‍ തയ്യാറാക്കി സൂക്ഷിക്കേണ്ടതുമാണ്.

18) ധനസഹായത്തിനുളള അപേക്ഷ സ്വീകരിക്കുന്നത് സംബന്ധിച്ച് എല്ലാ ജില്ലാ വനിത ശിശു വികസന ഓഫീസര്‍മാരും പത്ര-ദൃശ്യമാധ്യമങ്ങള്‍ വഴി അറിയിപ്പ് നല്‍കേണ്ട താണ്.

19) ധന സഹായത്തിനുളള അപേക്ഷകളും, അനുബന്ധ രജിസ്റ്ററുകളും ആഡിറ്റിന് ആവശ്യപ്പെടുമ്പോള്‍  ഹാജരാക്കുവാന്‍ ബന്ധപ്പെട്ട ശിശു വികസന പദ്ധതി ഓഫീസര്‍മാരും/ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍മാരും ബാധ്യസ്ഥരാണ്.

അപേക്ഷിക്കേണ്ട വിധം

www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

പൊതുജന പദ്ധതികള്‍- അപേക്ഷാ പോര്‍ട്ടല്‍ എന്ന വെബ്പേജില്‍ "എങ്ങനെ അപേക്ഷിക്കാം" എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.  പൊതുജന പദ്ധതികള്‍ അപേക്ഷാ പോര്‍ട്ടല്‍ എന്ന വെബ്പേജ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും അപേക്ഷ സമര്‍പ്പിക്കേണ്ടത് എങ്ങനെയെന്നും വിശദമാക്കിയുള്ള പേജ് തുറന്നു വരും.  അതിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ പാലിച്ച് ക്ഷേമപദ്ധതികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.  യുസര്‍ മാന്വല്‍ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

ടി പദ്ധതി പ്രകാരം 2020-21 വര്‍ഷത്തില്‍ 1,33,96,500 രൂപ ചിലവഴിച്ചിട്ടുണ്ട്.